Sunday, June 9, 2013

എങ്കിലും



നിഴലെന്നെ തേടി നടന്നതില്‍ പിന്നെയാ
ഞാനവയെ കൂട്ടിലാക്കാന്‍ ശ്രമിച്ചത്..
മൌനത്തിന്‍ ചരട് കൊണ്ട് ഞാനവയെ
ബന്ധിച്ചിരുന്നു ,എങ്കിലു
ഒഴുകി ഒഴുകി ഒടുവില്‍ ഹൃദയം വഴി
ഒഴുകിയതിനാണ് ഞാനവയ്ക്ക്
ഓര്‍മ്മകളുടെ തോണി കൊടുത്തത്
അവ മുങ്ങില്ലെന്ന് വിശ്വസിക്കുന്നു ,എങ്കിലും .
പല വഴികളിലായി മനസ്സിന്റെ തെരോട്ടത്തെ
ഒരേ ഒരു വഴിയിലായി ഒതുക്കി നിര്‍ത്തി,എങ്കിലും
എവിടെയെന്നറിയാതെ,
എങ്ങോട്ടേക്കോ പോകുന്ന ചിന്തകളെ
ബന്ധനത്തിലാക്കാന്‍ മാത്രമായില്ല ..
അവയെ ഞാന്‍ പറക്കാന്‍ വിട്ടു .
ചിറകുകളില്ലെങ്കിലും.

സ്വപ്നം ...പറയാന്‍ ബാക്കി വച്ചത് .



സങ്കല്പ്പത്തിലേക്കുള്ള നിന്റെ യാത്രകള്‍
പരിമിതിക്കുള്ളിലുള്ളതാണ്
എന്നും പാതിവഴിയില്‍ ഉപേക്ഷിച്ചവയും
ഇനിയെനിക്ക് കൂട്ട് വരാനാവില്ല
വലിച്ചെറിയുമ്പോള്‍ ചോര പോടിയുന്നുണ്ട്.
സ്വപ്നങ്ങള്‍ക്ക് ആയുര്‍ ദൈര്‍ഘ്യം കുറവാണെന്ന്
ഒരിക്കല്‍ പോലും മനസ്സിലാക്കാതെ
പിന്നീട് അവയെ കൂട്ട് പിടിക്കുന്നത്‌ മൂഡത്വമാണ്
യാതാര്‍ത്യങ്ങളിലേക്ക് ഞാന്‍ വരാം
അതുമാത്രമേ നിന്നിലൂടെ പുനര്‍ജനിക്കൂ
അവയ്ക്കു കൂടൊരുക്കാന്‍ ഇനി ഞാന്‍ കൂടിയേ തീരൂ
ആ യാത്രയില്‍ നീ കൈവിടില്ലെന്ന വിശ്വാസവും.

എന്നെ നഷ്ട്ടമായ ഞാന്‍.



എന്റെ ഹൃദയത്തുടിപ്പിനു
ഇന്നലെ മുതലൊരു
താള ഭംഗം
നാവിലെ രസമുകുളങ്ങള്‍ക്ക്‌
ഇന്നലെ മുതല്‍
ഒരു രുചി വ്യത്യാസം
നാസാ രനധ്രങ്ങളില്‍
ഇന്നലെ മുതലൊരു
ദുര്‍ഗന്ധം പടര്‍ന്നു കയറുന്നു
കാറ്റിന്റെ ശീലുകള്‍ ചെവിക്കകത്ത്
സ്വരഭേദം തീര്‍ക്കുന്നു
ഇന്നലെ മുതല്‍ എനിക്ക് നഷ്ട്ടമായ
എന്നെ തിരയാന്‍
വിവേചനത്തിന്റെ സുഹൃത്ത്
എനിക്കൊരു ചൂട്ടു തന്നു
കണ്ണുകള്‍ മാത്രം നഷ്ട്ടമാവാത്ത ഞാന്‍
വഴി നീളെ വെളിച്ചം വിതറി
ഒന്ന് നടന്നു ,എന്റെ കാലുകള്‍
തളരുമ്പോഴേക്കും
തിരിച്ചറിവ് കൂടെ ഇറങ്ങി
എനിക്കെന്നെ തിരിച്ചു കിട്ടി.

Wednesday, June 5, 2013

നിനക്ക്

 എന്റെ നെഞ്ചിലൂടെ ഇരമ്പിയാര്‍ക്കുന്നു
നിന്റെ വാക്കുകള്‍ ,നീയാരാണ്
സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണചിറകു
നല്‍കാന്‍ വന്നതോ
വേദനകള്‍ക്ക് ചൂടേറ്റാന്‍ വന്നതോ
നിന്റെ നീറുന്ന അനുഭവങ്ങള്‍ എന്റെ സിരകളിലൂടെ
ഒരഗ്നിയായി പടര്‍ന്നു ..പിന്നീട് അത്
മേഘ ധൂമം പോലെ ഊര്‍ന്നിറങ്ങുമ്പോള്‍
ഉള്‍ക്കുളിരോടെ ഓരോ തുള്ളിയെയും
വരവേല്‍ക്കുമ്പോള്‍
നനഞ്ഞു പടരുന്ന നിന്റെ ഓര്‍മ്മകള്‍ ,അവയെ
അറിയാന്‍ ശ്രമിക്കും തോറും
അകന്നു പോകുന്ന മരീചിക
ഗഗന വഴിയിലെ സഞ്ചാരത്തിന്നിടയില്‍
എപ്പോഴോ നിന്റെ പാദങ്ങള്‍
എന്റെ ഹൃദയ വഴിയിലും
നീ ഒഴുകുക എന്നിലൂടെ
എന്നെ അറിയാവുന്ന വീഥികളിലൂടെ
ഉള്ളില്‍ പിടക്കുന്ന വേദനയിലും
ഞാനവ സ്വീകരിക്കാം
പകര്‍ന്നില്ലെങ്കിലും
പറന്നെത്തി ഞാനതു ആവാഹിക്കാം
അതിലൂടെ നിന്റെ വേദനകള്‍ക്ക് ശമനം കിട്ടുമെങ്കില്‍
ഞാനത് കൊരിക്കുടിക്കാം.

കബന്ധങ്ങള്‍ തിരയുന്ന വേര്

നിന്റെ കാല്പാദങ്ങള്‍ക്ക് നടുവില്‍ ഒരു ഭൂമി പിടക്കുന്നു
എരിയുന്ന ചൂടിന്റെ സഹന ജ്വലിതത്തില്‍
കനല്‍ കാറ്റിന്റെ മൊരുത്ത ഞരമ്പുകള്‍ വലിഞ്ഞു മുറുകി
ഒരു പുതിയ ഭൂമി ജന്മമെടുക്കുന്നു......
വരണ്ടു കീറിയ നാവുകള്‍ ശ്വേത വര്‍ണ്ണമാകുന്നു...
വാര്‍ന്നു തീര്‍ന്ന രക്ത ത്തുള്ളികള്‍ പോലും
നൊട്ടി നുണക്കാനാവാതെ ,ഞെരിപിരി കൊള്ളുന്നു
പൊതിഞ്ഞു നീങ്ങുന്ന കൈവേരുകളില്‍ ശിഖരം
താണുവീണു ദാഹാര്‍ത്തനാകുന്നു.
മിടിപ്പുകള്‍ ഏറ്റുവാങ്ങുന്ന ഹൃദയത്തെ തള്ളിനീക്കി
പാദങ്ങള്‍ താളം ചവിട്ടുന്നു
ദയനീയമായ നോട്ടം പ്രതീക്ഷിച്ചു നില്‍ക്കുന്നവനു നേരെ
കൂര്‍ത്ത ശരങ്ങള്‍ ദിശതെറ്റാതെ നീണ്ടു വരുന്നു.....
വിളറി പിടിച്ചോടുന്ന വേട്ടനായ്ക്കള്‍ ചുറ്റിലും
കബന്ധങ്ങള്‍ തിരയുമ്പോള്‍ ,കൂട്ടിലിട്ട വെരുകിനെപ്പോലെ
പൊട്ടിത്തെറിക്കാന്‍ ആവാതെ....
ഒറ്റക്കാലില്‍ തപസ്സു ചെയ്യേണ്ടി വരുന്നവന്റെ ദുരവസ്ഥ.....
ചുറ്റും പുകയുന്ന അഗ്നി ദണഡുകള്‍ക്കു നടുവില്‍
ഇത്തിരി ഇത്തിരി മാത്രം ദാഹജലം പ്രതീക്ഷിച്ചു........