Sunday, June 9, 2013

എങ്കിലും



നിഴലെന്നെ തേടി നടന്നതില്‍ പിന്നെയാ
ഞാനവയെ കൂട്ടിലാക്കാന്‍ ശ്രമിച്ചത്..
മൌനത്തിന്‍ ചരട് കൊണ്ട് ഞാനവയെ
ബന്ധിച്ചിരുന്നു ,എങ്കിലു
ഒഴുകി ഒഴുകി ഒടുവില്‍ ഹൃദയം വഴി
ഒഴുകിയതിനാണ് ഞാനവയ്ക്ക്
ഓര്‍മ്മകളുടെ തോണി കൊടുത്തത്
അവ മുങ്ങില്ലെന്ന് വിശ്വസിക്കുന്നു ,എങ്കിലും .
പല വഴികളിലായി മനസ്സിന്റെ തെരോട്ടത്തെ
ഒരേ ഒരു വഴിയിലായി ഒതുക്കി നിര്‍ത്തി,എങ്കിലും
എവിടെയെന്നറിയാതെ,
എങ്ങോട്ടേക്കോ പോകുന്ന ചിന്തകളെ
ബന്ധനത്തിലാക്കാന്‍ മാത്രമായില്ല ..
അവയെ ഞാന്‍ പറക്കാന്‍ വിട്ടു .
ചിറകുകളില്ലെങ്കിലും.

സ്വപ്നം ...പറയാന്‍ ബാക്കി വച്ചത് .



സങ്കല്പ്പത്തിലേക്കുള്ള നിന്റെ യാത്രകള്‍
പരിമിതിക്കുള്ളിലുള്ളതാണ്
എന്നും പാതിവഴിയില്‍ ഉപേക്ഷിച്ചവയും
ഇനിയെനിക്ക് കൂട്ട് വരാനാവില്ല
വലിച്ചെറിയുമ്പോള്‍ ചോര പോടിയുന്നുണ്ട്.
സ്വപ്നങ്ങള്‍ക്ക് ആയുര്‍ ദൈര്‍ഘ്യം കുറവാണെന്ന്
ഒരിക്കല്‍ പോലും മനസ്സിലാക്കാതെ
പിന്നീട് അവയെ കൂട്ട് പിടിക്കുന്നത്‌ മൂഡത്വമാണ്
യാതാര്‍ത്യങ്ങളിലേക്ക് ഞാന്‍ വരാം
അതുമാത്രമേ നിന്നിലൂടെ പുനര്‍ജനിക്കൂ
അവയ്ക്കു കൂടൊരുക്കാന്‍ ഇനി ഞാന്‍ കൂടിയേ തീരൂ
ആ യാത്രയില്‍ നീ കൈവിടില്ലെന്ന വിശ്വാസവും.

എന്നെ നഷ്ട്ടമായ ഞാന്‍.



എന്റെ ഹൃദയത്തുടിപ്പിനു
ഇന്നലെ മുതലൊരു
താള ഭംഗം
നാവിലെ രസമുകുളങ്ങള്‍ക്ക്‌
ഇന്നലെ മുതല്‍
ഒരു രുചി വ്യത്യാസം
നാസാ രനധ്രങ്ങളില്‍
ഇന്നലെ മുതലൊരു
ദുര്‍ഗന്ധം പടര്‍ന്നു കയറുന്നു
കാറ്റിന്റെ ശീലുകള്‍ ചെവിക്കകത്ത്
സ്വരഭേദം തീര്‍ക്കുന്നു
ഇന്നലെ മുതല്‍ എനിക്ക് നഷ്ട്ടമായ
എന്നെ തിരയാന്‍
വിവേചനത്തിന്റെ സുഹൃത്ത്
എനിക്കൊരു ചൂട്ടു തന്നു
കണ്ണുകള്‍ മാത്രം നഷ്ട്ടമാവാത്ത ഞാന്‍
വഴി നീളെ വെളിച്ചം വിതറി
ഒന്ന് നടന്നു ,എന്റെ കാലുകള്‍
തളരുമ്പോഴേക്കും
തിരിച്ചറിവ് കൂടെ ഇറങ്ങി
എനിക്കെന്നെ തിരിച്ചു കിട്ടി.

Wednesday, June 5, 2013

നിനക്ക്

 എന്റെ നെഞ്ചിലൂടെ ഇരമ്പിയാര്‍ക്കുന്നു
നിന്റെ വാക്കുകള്‍ ,നീയാരാണ്
സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണചിറകു
നല്‍കാന്‍ വന്നതോ
വേദനകള്‍ക്ക് ചൂടേറ്റാന്‍ വന്നതോ
നിന്റെ നീറുന്ന അനുഭവങ്ങള്‍ എന്റെ സിരകളിലൂടെ
ഒരഗ്നിയായി പടര്‍ന്നു ..പിന്നീട് അത്
മേഘ ധൂമം പോലെ ഊര്‍ന്നിറങ്ങുമ്പോള്‍
ഉള്‍ക്കുളിരോടെ ഓരോ തുള്ളിയെയും
വരവേല്‍ക്കുമ്പോള്‍
നനഞ്ഞു പടരുന്ന നിന്റെ ഓര്‍മ്മകള്‍ ,അവയെ
അറിയാന്‍ ശ്രമിക്കും തോറും
അകന്നു പോകുന്ന മരീചിക
ഗഗന വഴിയിലെ സഞ്ചാരത്തിന്നിടയില്‍
എപ്പോഴോ നിന്റെ പാദങ്ങള്‍
എന്റെ ഹൃദയ വഴിയിലും
നീ ഒഴുകുക എന്നിലൂടെ
എന്നെ അറിയാവുന്ന വീഥികളിലൂടെ
ഉള്ളില്‍ പിടക്കുന്ന വേദനയിലും
ഞാനവ സ്വീകരിക്കാം
പകര്‍ന്നില്ലെങ്കിലും
പറന്നെത്തി ഞാനതു ആവാഹിക്കാം
അതിലൂടെ നിന്റെ വേദനകള്‍ക്ക് ശമനം കിട്ടുമെങ്കില്‍
ഞാനത് കൊരിക്കുടിക്കാം.

കബന്ധങ്ങള്‍ തിരയുന്ന വേര്

നിന്റെ കാല്പാദങ്ങള്‍ക്ക് നടുവില്‍ ഒരു ഭൂമി പിടക്കുന്നു
എരിയുന്ന ചൂടിന്റെ സഹന ജ്വലിതത്തില്‍
കനല്‍ കാറ്റിന്റെ മൊരുത്ത ഞരമ്പുകള്‍ വലിഞ്ഞു മുറുകി
ഒരു പുതിയ ഭൂമി ജന്മമെടുക്കുന്നു......
വരണ്ടു കീറിയ നാവുകള്‍ ശ്വേത വര്‍ണ്ണമാകുന്നു...
വാര്‍ന്നു തീര്‍ന്ന രക്ത ത്തുള്ളികള്‍ പോലും
നൊട്ടി നുണക്കാനാവാതെ ,ഞെരിപിരി കൊള്ളുന്നു
പൊതിഞ്ഞു നീങ്ങുന്ന കൈവേരുകളില്‍ ശിഖരം
താണുവീണു ദാഹാര്‍ത്തനാകുന്നു.
മിടിപ്പുകള്‍ ഏറ്റുവാങ്ങുന്ന ഹൃദയത്തെ തള്ളിനീക്കി
പാദങ്ങള്‍ താളം ചവിട്ടുന്നു
ദയനീയമായ നോട്ടം പ്രതീക്ഷിച്ചു നില്‍ക്കുന്നവനു നേരെ
കൂര്‍ത്ത ശരങ്ങള്‍ ദിശതെറ്റാതെ നീണ്ടു വരുന്നു.....
വിളറി പിടിച്ചോടുന്ന വേട്ടനായ്ക്കള്‍ ചുറ്റിലും
കബന്ധങ്ങള്‍ തിരയുമ്പോള്‍ ,കൂട്ടിലിട്ട വെരുകിനെപ്പോലെ
പൊട്ടിത്തെറിക്കാന്‍ ആവാതെ....
ഒറ്റക്കാലില്‍ തപസ്സു ചെയ്യേണ്ടി വരുന്നവന്റെ ദുരവസ്ഥ.....
ചുറ്റും പുകയുന്ന അഗ്നി ദണഡുകള്‍ക്കു നടുവില്‍
ഇത്തിരി ഇത്തിരി മാത്രം ദാഹജലം പ്രതീക്ഷിച്ചു........

Tuesday, February 26, 2013

വ്യൂഹം

(ഇത് കവിതയാണെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നില്ല.....ബസ്സില്‍ യാത്ര ചെയ്യുമ്പോള്‍ ഇങ്ങനെയൊരു കാഴ്ച കണ്ട എനിക്ക് തോന്നിയ ഒരു കുസൃതി....അത്രയേ ഇതിലുള്ളൂ....പക്ഷെ അത്രയും ഇതിലില്ലേ?)


പള്ളിക്കൂടം പോകും, കുട്ടികള്‍
പതിവായെത്തുംകവലകളില്‍
പരസ്യബോര്‍ഡുകള്‍ അഞ്ചാറെണ്ണം
പലപല വര്‍ണ്ണപോസുകളില്‍.
മുതിര്‍ന്നകുട്ടികളൊരു വിഭാഗം
നിരന്നുനിന്നു പോസ്റ്ററിനരികില്‍
വഴിവക്കിലുളള യുവവിഭാഗം
തമ്മില്‍ നോക്കിചിരിതൂകി
കാരണമെന്തെന്നോ?
ചുറ്റും അശ്ലീലപടങ്ങളത്രെ.
കൊച്ചുകുട്ടികള്‍ വീട്ടിലെത്തി
അമ്മയോടായി ചോദ്യങ്ങള്‍
പൊറുതിമുട്ടിയ അമ്മയപ്പോള്‍
പ്രാകി നമ്മുടെനടിമാരെ
നിശ്ചലരായി കാണും കുട്ടികള്‍
എ.എകസ്.എന്‍ ഉം, എം.ടി.വി യും
കൂണുകള്‍ പോലെമുളച്ചുപൊന്തും
ഇന്റെര്‍നെറ്റിന്‍ കഫെകളും
വന്‍നഗരങ്ങളില്‍ വലവീശിയെത്തും
പെണ്‍വാണിഭവും സീരിയലും
കൂടെകാണും വി.ഐ.പി കളും
പിന്നെ കൊച്ചു നടിമാരും
മൊബൈല്‍ഫോണിലോരോനിലും
മോഹിപ്പിക്കും വിളികളുമായ്
ഇത്ഥം ഈനാംചക്കികള്‍ ഉള്ളൊരു
നാടുകളെങ്ങിനെ നന്നാവും
മാനിഷാദ പാടാനിവിടെ
മറ്റൊരു കവിയും ഇല്ലല്ലോ
മാറില്ല നമ്മുടെ നാടുകളൊന്നും
എത്ര സഹായികള്‍ വന്നാലും
പാവനമായൊരുനാടിനെ നമ്മള്‍
പടുത്തുയര്‍ത്തീ പനപോലെ
പരിവര്‍ത്തനത്തിന്‍ പാതയില്‍ നമ്മള്‍
പോവുകയാണ് മുന്നോട്ട്
പരിതപിക്കുകയാണു നമ്മള്‍
പരിവൃദ്ധിവന്നൊരുനാടിനെയോര്‍ത്ത്
പരിഹൃതിയില്ലാനമ്മള്‍ക്കെന്നും
പഴുതാരകളുള്ള കാലം വരെയും...

ലളിതഗാനം


വാടിതളര്‍ന്നു നീ വന്നതറിഞ്ഞില്ല,
വാതായനങ്ങള്‍ തുറന്നതില്ല.
പൂമരചില്ലകള്‍ പൂത്തതറിഞ്ഞില്ല,
പുളകം കൊണ്ടതുമറിഞ്ഞില്ല...
ഞാനറിഞ്ഞില്ല.......

താരമേ നീയൊരു താമരപൂവായി,
താഴത്തു വന്നതും ഞാനറിഞ്ഞില്ല.
തളിരില തഴുകി വാര്‍തെന്നല്‍ വന്നതും,
കുണുങ്ങി ചിരിച്ചതും അറിഞ്ഞില്ല..
ഞാനറിഞ്ഞില്ല.......

ഏതോ സ്വപ്ന സായന്തനത്തില്‍ നിന്‍,
പൂമുഖം വാടിയതും ഞാനറിഞ്ഞില്ല.
എന്‍ ഇടനെഞ്ചു തുടിക്കുമാ കാലടിയൊച്ചതന്‍,
മര്‍മ്മര ശബ്ദമേ ഞാന്‍ കേട്ടതുള്ളൂ.

പാഴ്ജന്മം

നിന്റെ പാദത്തിന്നടിയില്‍,
ഒരു വിത്ത്‌ മുളപൊട്ടിയിരിക്കുന്നു.
അഹങ്കാരത്തിന്റെ ആത്മബലത്തില്‍,
ഇനി അതിനെ പാലൂട്ടി വളര്‍ത്താം

സ്നേഹത്തിന്റെ കൈത്താങ്ങുമായി
ചുറ്റും തോഴിമാര്‍ നിരന്നു നില്‍ക്കുന്നു.
നിന്റെ ദൈന്യതയാര്‍ന്ന-
മുഖം കണ്ട പാവങ്ങള്‍.

കൌശലത്തില്‍ നീ ഒന്നാമന്‍.
ഇരകളെ വീഴ്ത്താന്‍ പ്രാപ്തിയുള്ളവന്‍
നിന്റെ സിരകളില്‍ ഊറി നില്‍ക്കുന്നത്
പ്രതികാരഭാവങ്ങള്‍ .
രാത്രിയില്‍ മാത്രേ നിന്റെ
കണ്ണുകള്‍ പ്രകാശിക്കൂ ....

തെരുവ്നായ്ക്കളോടോത്തു
അന്തിയുറങ്ങിയതു  നായയുടെ ജന്മം ...
ആഗ്രഹിച്ച നിന്റെ പ്രാര്‍ത്ഥനയുടെ ഫലമാവാം.
ഇനിയെങ്കിലും ഇവ രണ്ടുമല്ലാത്ത
ഒരു ജന്മം ഉണ്ടാവട്ടെ....

ഒടുക്കം

എന്റെ വഴിയില്‍ നിന്റെ ഓര്‍മ്മകള്‍
പായല്‍ മൂടിക്കിടക്കുന്നു.....
ഒന്ന് വകഞ്ഞു മാറ്റാനോ
വഴി മാറി കടന്നു പോകാനോ ആവാതെ
എന്നെ ചുറ്റിവരിഞ്ഞു മുറുക്കുന്നു.....
എന്നില്‍ ബാക്കിയായ നിശ്വാസങ്ങള്‍
ശാന്തികിട്ടാതലയുന്നു .
ഒരുതുള്ളി പോലും അവശേഷിപ്പിക്കാതെ
നീയെന്നില്‍ നിന്നൂറ്റിയെടുത്ത ജീവരക്തത്തിന്റെ
ഒരു കണികയെങ്കിലും തിരിച്ചു തന്നിരുന്നെങ്കില്‍ ......

യാത്രാമൊഴി.


എനിക്ക് പോകാനുള്ള സമയമായി.
യാത്രാസഞ്ചിയില്‍ എടുത്തു വച്ച എന്റെ മെതിയടി
ഇനിയൊരു പട്ടാഭിഷേകവും ആഗ്രഹിക്കില്ല.
പട്ടടയില്‍ എന്റൊപ്പം എറിഞ്ഞു തീരാന്‍
കൊതിചിരിക്കുന്നു അവയും.....
പടിപ്പുര കടന്നെത്തുന്ന ഇളം കാറ്റിനു
ഇന്ന് മധുരം കൂടുകയാണോ...?
എന്റെ നെഞ്ചിടിപ്പിന്റെ വേഗത
ക്രമാതീതമായി കൂടുന്നു ...
തയ്യാറെടുത്തു നിന്നാലും
ഉല്‍ഭയത്തിനു ഒരു കുറവുമില്ല
ഇനിയൊരു യാത്രാമൊഴിയേകാന്‍
എന്റെ നാവുകള്‍ക്ക് ശക്തികിട്ടിയില്ലെങ്കിലോ ?
ഓരോ പുല്‍നാമ്പും എന്റെ കണ്ണീരില്‍
നനയാന്‍ കാത്തിരിക്കുന്നുവോ?
എനിക്കായി നിങ്ങള്‍ തന്ന സ്നേഹത്തിനു
ഒരു കുന്നിമണിയോളം തിരിച്ചു തരാനായില്ല.
എങ്കിലും നിങ്ങടുടെ കണ്ണുകള്‍
ചുണ്ടുകള്‍ എന്നെയോര്‍ത്ത് വിതുംബുന്നു...
സ്നേഹത്തിന്റെ ഗോവണിപ്പടികള്‍
ഇറങ്ങി ഞാന്‍ പോകുമ്പോള്‍ ,
നിങ്ങളില്‍ നിന്ന് പിന്‍വിളി അരുത്....
3
...

അമ്മത്തൊട്ടില്‍


നീയേതു മകനേ, എന്‍ മടിത്തട്ടിലേക്ക്
വലിച്ചെറിഞ്ഞതേതമ്മതന്‍ കരങ്ങള്‍
നീയാര് മകനേ, നിന്‍ മുഖശ്രീയില്‍
സ്വര്‍ഗ്ഗലോകമതൊന്നു കാണ്മൂ ഞാന്‍.
എത്ര പൈതങ്ങളെ വാരിയെടുത്തു
മാറോട് ചേര്‍ത്തമര്‍ത്തി താരാട്ടി ഞാന്‍,
കരയരുത് മകനേ ഈ തൊട്ടിലില്‍ ഇനി
നിന്റെ സന്തോഷ സുന്ദര നിമിഷങ്ങളാവട്ടെ
നിന്റെ കണ്ണുകളിനി നിറഞ്ഞുതൂവാതിരിക്കട്ടെ
ഈ മടിത്തൊട്ടിലില്‍.....
നിന്നെ ഞാനെന്തുപേര്‍ ചൊല്ലി വിളിക്കണം
ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ല്ലിമോ അല്ലാതെ
കര്‍ണനെന്നു വിളിക്കാനാവില്ല, കാരണം
നിന്റെ കാതില്‍ കവച കുണ്‍ഠലങ്ങളില്ലല്ലോ
മണികണ്‍ഠനെന്നെങ്ങിനെ വിളിക്കും
നിന്റെ കഴുത്തില്‍ മണിയുമില്ലല്ലോ
ഏതു പുല്‍കൂട്ടിലാണെന്നറിയില്ല നിന്റെ ജനനം.
നിന്നെ പ്രസവിച്ചതേതു മേനകയാണോ,
നിന്റെ പിറവി ഏതു കാരാഗൃഹത്തിലായാലും
നീ വന്നു വീണ ഈ മടിത്തട്ട്-- ..---------
ഈശ്വരന്റെ തൊട്ടിലാണെന്നു മാത്രമറിയുക നീ.

മഴ

മുത്തോലകുട ചൂടി മൂവന്തിനേരത്ത്
മുത്തണി കാറ്റേ നീ വരില്ലേ...
മുത്താരം കുന്നിനെ മുത്തിയുണര്‍ത്തി നീ
മുത്തായി മഴയായ് പൊഴിയുകില്ലേ...
തുടികൊട്ടും താളങ്ങള്‍ കേട്ടു ഞാന്‍
നിന്നെ വരവേല്‍ക്കാനായി കാത്തിരുന്നു
നീയെന്തേ വന്നില്ല നിന്‍ സ്വരം കേട്ടില്ല
എന്‍ മനം എന്തെന്നറിഞ്ഞതില്ല, നീ അറിഞ്ഞതില്ല.
നിന്റെ കിലുകിലാരവം കേള്‍ക്കാന്‍
ഏഴു സ്വരങ്ങളും ഞാന്‍ പാടി
എന്നിട്ടുമെന്തേ നീ വന്നതില്ല
വാര്‍മുകിലെ നിന്നെ കണ്ടതില്ല.

ആത്മാവിന്‍ നൊമ്പരം (ഓര്‍ക്കുന്നുവോ കിളിരൂര്‍ ശാരി യെ)


പാതിവിടര്‍ന്നൊരാ താമരമൊട്ടിനെ-
പങ്കിലമാക്കിയ ക്രൂരതയില്‍
പകരമാവില്ല ശാരിക പൈതലേ ഈ
പരതുന്ന വാക്കും, പതറുന്ന പേനയും...

സ്വയമറിയാതിറങ്ങിയ കുഴിയില്‍
ചിതലരിച്ചു പോയൊരാ ജന്മസ്വപ്നം
ഒരു പിടി നരാധമന്മാരുടെ
അടങ്ങാത്ത കാമാന്ധത്തില്‍
വിടപറഞ്ഞു പോയൊരാ അമ്മതന്‍
ആത്മാവിന്‍ നൊമ്പരം
മാനവനൊരു നാളും മറന്നീടില്ല.

വിറയാര്‍ന്ന കണ്‍ഠത്തില്‍ നിന്നുതിരും വാക്കിനെ
വിരലമത്തീടുന്ന നീരാളികള്‍ ,
നീണ്ടുകൂര്‍ത്ത ദൃംഷ്ടങ്ങളാലെ
നിലയുറപ്പിച്ചീടുന്നവള്‍ക്കു ചുറ്റും
അവളൊന്നവസാനിച്ചിരുന്നെങ്കിലെന്നവര്‍
ഒരു മാത്ര ആശിച്ചിരുന്നിരിക്കാം...

ഒരായിരം നാഗങ്ങളിഴഞ്ഞു നീങ്ങിയ
ഒരു പെണ്ണിന്‍ പ്രജ്ഞയററ ശരീരം
നെഞ്ചിന്‍ നെരിപ്പോടില്‍ നിന്നുയരുന്ന
തീജ്വാല കണക്കെയാരൂപം

നീറുന്ന മനസ്സിലൊരുണങ്ങാത്ത മുറിവുമായ്
നീരുവററാത്തൊരു ചീര്‍ത്ത മുഖം
ഞെട്ടിത്തരിച്ചു പോയാമുഖം കണ്ടപ്പോള്‍
വിരിയാത്ത പൂവിന്‍ വിതുമ്പുന്ന ഗദ്ഗദം പോല്‍
വീണടിയുന്ന വിധി തന്‍ വിളയാട്ടം
വിധിയെന്നു പുലമ്പി വിലപിക്കുന്നമ്മമാര്‍
വിങ്ങലോടെ പിരിഞ്ഞു പോകുന്നു
തലകുമ്പിട്ടിരിക്കുന്ന താതന്മാര്‍
തന്റെ പുത്രിക്കു നല്‍കാനുള്ള കവച്ചമോര്‍ത്തോര്‍ത്ത്...

ജന്മം തന്നവനാരെന്നറിയാതെ
ജന്മഭൂമിതന്‍ മാറില്‍ കൈകാലിട്ടടിക്കുന്നു
പാല്‍ മണം മായത്ത കൊച്ചു ചുണ്ടില്‍
മണി മുത്തമേകാതെ വിടപറഞ്ഞോരമ്മതന്‍
ആത്മാവിന്‍ അടങ്ങാത്ത മ്പ
മാനവനൊരു നാളും മറന്നീടില്ല.

കുരുന്നിളം കുഞ്ഞിന്റെ കണ്ണില്‍ നിന്നടരുന്ന
കണ്ണീര്‍തുള്ളികളൊരു ലാവകണക്കെ
മണ്ണിനെ ചുട്ടുപൊള്ളിക്കുമ്പോള്‍
മറക്കാനകുമോ മാനവന് ...
ഉറങ്ങാനാകുമോ പാപികള്‍ക്ക്‌

തണല്‍മരം



രാഷ്ട്രീയമില്ല ,മതവുമില്ല എനിക്ക്  ,എന്നിട്ടും
നിങ്ങളെന്‍റെ തലയും കയ്യും ഛെദിച്ചില്ലേ
കഴുത്തു വെട്ടുമ്പോള്‍ എന്തിനുവേണ്ടി
നിങ്ങളെന്റെ തല മൂണ്ഡനം ചെയ്തു.
ശ്രേഷ്ഠഭാവങ്ങളെ ചെപ്പിലടച്ചു
കുരുതിക്കളത്തില്‍ തര്‍പ്പണം ചെയ്യും
തലമുറകളെ.......
നിങ്ങളെന്തിന് ഈ വയോവൃദ്ധനെ.....
അര്‍ദ്ധ പ്രാണനാക്കി...?
നിങ്ങളെന്നിലെ കമ്മ്യുണിസ്സത്തെ
ഒറ്റുകൊടുത്തില്ലേ..?
കത്തിപുകയുമഗ്നി ചൂടില്‍ ഞാന്‍
നിങ്ങള്‍ക്കു വിശ്രമമേകിയില്ലെ....
നവോത്ഥാനമെന്നുദ്ഘോഷിക്കും
നാടിനെ ശിഥിലമാക്കും, തലമുറകളെ ....
ആര്‍ത്തരായ നിങ്ങളുടെ ചിത്തത്തില്‍
ആര്‍ഷഭാരതമെങ്ങു തലതാഴ്ത്തി
ആര്‍പ്പുവിളികളില്ലാ, എങ്ങും-
ആര്‍ത്തനാദം മാത്രം.....
മര്‍ത്ത്യന്‍റെ അന്തരാളത്തില്‍ ഒതുങ്ങുന്നു
നീര്‍ത്തടമില്ലാത്ത ഭൂമിതന്‍ വെഞ്ചെരിപ്പ്.

ഓര്‍ക്കുക വല്ലപ്പോഴും

'ഓര്‍ക്കുക വല്ലപ്പോഴും' എന്ന സിനിമ കണ്ടപ്പോള്‍,
ഭാസ്കരന്മാഷുടെ പ്രസിദ്ധമായ കവിത
മനസ്സില്‍ തെളിഞ്ഞു......'ഓര്‍ക്കുക വല്ലപ്പോഴും'
ഓര്‍ത്തപ്പോള്‍ സ്കൂള്‍ ജീവിതം ഓര്‍മ്മയിലെത്തി
ഓരോ കുട്ടിയുടെയും ഓട്ടോഗ്രാഫിലെ
അവസാന വരികള്‍
'ഓര്‍ക്കുക വല്ലപ്പോഴും.....'
ഓട്ടോഗ്രാഫ് എവിടെയാണ്?
ഞാനോര്‍ക്കാന്‍ ശ്രമിച്ചു ......
മക്കളോടു ചോദിച്ചു, ഉത്തരമില്ല.
സ്റ്റോര്‍ മുറി തുറന്ന് ഓരോ മൂലയും-
പരതാന്‍ തുടങ്ങി...,
പഴകിയ സാധനങ്ങള്‍ക്കിടയില്‍-
പല വസ്തുക്കളും എന്നോടു പറയുന്നു,
'ഓര്‍ക്കുക വല്ലപ്പോഴും.....'
അതില്‍ മുത്തച്ഛന്റെ ഭസ്മക്കൊട്ടയുണ്ട്,
മുത്തശ്ശിയുടെ വെറ്റിലച്ചെല്ലമുണ്ട്,
വലിയച്ഛന്റെ ചാരുകസേരയുണ്ട്.
എല്ലാം ഒരു പോലെ പറയുന്നു,
'ഓര്‍ക്കുക വല്ലപ്പോഴും.....'
ചുമരിനടുത്തായി ചിതലരിച്ച്
'എന്റെ ഓട്ടോഗ്രാഫ്'
അതില്‍ ....... 'വല്ലപ്പോഴും' എന്നു മാത്രം.
തിരിച്ചിറങ്ങുമ്പോള്‍ പടിക്കുപുറത്ത് ഞാനെഴുതി
'ഓര്‍ക്കുക വല്ലപ്പോഴും......'

ഏട്..

അറിയാത്തോരിടം തേടി അലയുമ്പോഴും  
ഗദ്ഗദ സ്പന്ദനങ്ങള്‍ എന്റെ നെഞ്ചില്‍
 ഈരടികളായ് നിറയുമ്പോഴും
നിന്റെ സ്നേഹത്തിന്റെ പൊരുള്‍ തേടി
കാണാകയങ്ങളെല്ലാം മുങ്ങി തിരയുമ്പോഴും
അറിയുന്നു ഞാന്‍, നീയെന്നെ വിട്ടകന്നിട്ടില്ലെന്ന്
അതറിയാന്‍ ഞാനെന്തേ ഇത്ര വൈകി
സ്നേഹാര്‍ദ്രമാം കുമ്പിളില്‍ നീ കത്തിച്ച
നേര്‍ത്ത നെയ്ത്തിരി
ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള
ഊടുവഴികള്‍  തുറന്നു തന്നു ..
നീയെനിക്കു വഴികാട്ടിയായ്‌ മുന്നില്‍ത്തന്നെ
ഉണ്ടെന്നുള്ള സത്യം എനിക്കറിയാന്‍ കഴിഞ്ഞു
ഹൃദയ നൊമ്പരങ്ങള്‍ എന്നില്‍നിന്നും
ചിറകുവിരിച്ചു പറന്നകലുന്നതും  ഞാനറിഞ്ഞു.

ഗീതം


ഒരു ഗസല്‍ മഴയായി നീ എന്നില്‍
പെയ്തു തുടങ്ങിയത് എപോഴാണ്.
അറിയില്ല എപോഴാണ് ഞാന്‍
നിന്നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത് .
എല്ലാ വാതിലുകളും കൊട്ടിയടച്ചു
എന്റെ നേരെയുള്ള ജനലുകള്‍ മാത്രം
തുറന്നിട്ട്‌ ഞാന്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമല്ലേ
നീ ഓരോ ഗാനങ്ങളും ചിട്ടപ്പെടുത്തുന്നത്....
നിന്റെ കണ്ണുകളിലേക്കു നോക്കാന്‍
എനിക്കിന്നും പേടിയാണ് ,കാരണം
നീയും എന്നെ സ്നേഹിക്കുന്നുണ്ട്...
അറിയാതെ റേഡിയോയില്‍ കൂടി
ഒഴുകിവന്ന ആഗാനം ഞാന്‍ ശബ്ദംകൂട്ടി വച്ചത്
നിന്നെ കണ്ടു കൊണ്ടല്ലായിരുന്നു .പക്ഷെ
നീ അന്ന് എന്നെ തിരിഞ്ഞു നോക്കിയ നിമിഷം
നിന്റെ മുഖത്തു കണ്ട ആ ചിരിയും നോട്ടവും
ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്..
അപോഴാണോ എനിക്ക് ആ ഗാനം
പ്രിയപ്പെട്ടതായത്....
പിന്നീടായിരിക്കാം ഞാനും നിന്നെ
ശ്രദ്ധിക്കാന്‍ തുടങ്ങിയത്....
എത്രയോ വര്‍ഷമായി ഇന്നുംതുടരുന്നു-
പരസ്പരം ഒരു നോട്ടത്തില്‍ ഒരു പുഞ്ചിരിയില്‍
അതുമതി ,അതാണ്‌ പ്രണയം....
അത് തന്നെയാണ് നീയും ഞാനും ആഗ്രഹിച്ചതും..
സംഗീതത്തിനായി ഉഴിഞ്ഞു വച്ച നിന്റെ ജീവിതത്തെ
ഞാനും വല്ലാതെ ഇഷ്ട്ടപ്പെടുന്നു ........

സാന്ത്വനം


കാലമേ ഈ പൂവില്‍
ഒരിതള്‍ മാത്രം ബാക്കി വച്ച്
നീ പോകുമ്പോള്‍
നിറഞ്ഞൊഴുകിയ
കണ്ണുനീര്‍ഒലിച്ചിറങ്ങി
ഈ തണ്ടുകള്‍
വെവലാതിപ്പെടുമ്പോള്‍
ഒരു സാന്ത്വനത്തിന്റെ കുഞ്ഞു
സ്പര്‍ശം പോലും എന്നിലേക്ക്‌
നീണ്ടു വരാത്തതെന്തേ....
ഇനിയും എന്നെ കരയിക്കല്ലേ
നിന്നില്‍ ലയിച്ചു നിന്നോട് ചേര്‍ന്ന്
ഇല്ലാതാവാന്‍ ,
ഇനിയൊരു പിറവിക്കും
എന്നെ കൂട്ട് പിടിക്കല്ലേ .......

ധ്യാനം

പാതി വാതിലില്‍ പ്രണയം
ചിരിച്ചു കൊണ്ടെത്തി നോക്കുന്നു....
അകത്തു പ്രവേശിക്കാന്‍
അനുവാദം ചോദിക്കാനാവാം
എന്തെങ്കിലുമാവട്ടെ എന്നിലത്
യാതൊരു ഭാവവും ഉണ്ടാക്കിയില്ല.
അത് കണ്ടിട്ടാവാം, ഓഹ് ,ഇവളാര്,
ഒന്ന് മൈന്‍ഡ് ചെയ്‌താല്‍
എന്താ വരാന്‍ പോകുന്നത്....
ഇത്ര അഹങ്കാരം പാടില്ല..
പോയേക്കാം ഇനി ഇവിടെ -
ചുറ്റിപറ്റി നീക്കുന്നത് അത്ര പന്തിയല്ല...
സ്വാഭാവികം, തോന്നിയതില്‍ തെറ്റില്ല...
പക്ഷെ പ്രണയത്തിനു അറിയില്ലല്ലോ
ഞാനേകാന്ത ധ്യാനത്തിലായിരുന്നു എന്നത്..
ഞാന്‍ നട്ട പ്രണയമരം വളര്‍ന്നു പന്തലിച്ചു
രണ്ടു ശിഖരങ്ങളായി പൂവായി കായായി .....

Monday, February 25, 2013

പാഴ്കിനാവ്


വിജനതയില്‍ നീ വിധിയെ പഴിച്ചു നടക്കുമ്പോഴും
നീയറിഞ്ഞിരുന്നില്ലാ പുഷ്പതല്പംഒരുക്കി
അപ്സരസ്സുകള്‍ നിനക്ക് കാവലിരുന്നത്
മൃതസഞ്ജീവനി തേടി നടക്കുമ്പോഴും
നിന്‍റെ മുന്നില്‍ത്തന്നെ അത്   തുറന്നു കിടപ്പുണ്ടായിരുന്നു -
എന്നതും നീയറിഞ്ഞിരുന്നില്ല
ഏദെന്‍ തോട്ടത്തില്‍  വിഷക്കനിക്കുവെണ്ടി
കൈനീട്ടുമ്പോഴും  നീയറി ഞ്ഞിരുന്നില്ല _
മധുരമെന്നത് നിന്‍റെ സങ്കല്പം മാത്രമായിരുന്നുവെന്ന്
പാഴ്കിനാവുകളായിരുന്നു എന്നും നിന്‍റെ വഴികാട്ടി
തേടാതെ തന്നെ എല്ലാം നിന്നരികിലേക്കു വന്നു
പക്ഷേ നിന്‍റെ കണ്ണുകളൊന്നും കണ്ടില്ല
അത് അടഞ്ഞു തന്നെയിരുന്നു.....